ന്യൂഡൽഹി: അപൂർവ്വമായ ഒരിനം ഇരപിടിയൻ സസ്യത്തെ പടിഞ്ഞാറൻ ഹിമാലയത്തിൽ ആദ്യമായി ഗവേഷകർ കണ്ടെത്തി. 'യുട്രിക്കുലേറിയ ഫര്സില്ലേറ്റ' (Utricularia Furcellata) എന്ന് ശാസ്ത്രീയനാമമുള്ള ഇരപിടിയൻ സസ്യത്തെയാണ് തിരിച്ചറിഞ്ഞതെന്ന് അധികൃതർ അറിയിച്ചു.
ചമോലി ജില്ലയിൽ പെട്ട മണ്ഡൽ താഴ്വരയിൽ നിന്ന് ഉത്തരാഖണ്ഡ് വനംവകുപ്പിലെ ഗവേഷകസംഘമാണ് ഇരപിടിയൻ (carnivorous) സസ്യത്തെ തിരിച്ചറിഞ്ഞതെന്ന്, ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ സഞ്ജീവ് ചതുർവേദി പറഞ്ഞു. ഉത്തരാഖണ്ഡിൽ മാത്രമല്ല, പടിഞ്ഞാറൻ ഹിമാലയൻ മേഖലയിലൊരിടത്തും ഇതിനു മുമ്പ് ഈ സസ്യത്തെ കണ്ടതായി തെളിവില്ലെന്ന് ചതുർവേദി അറിയിച്ചു.
റേഞ്ച് ഓഫീസർ ഹരീഷ് നേഗി, ജൂനിയർ റിസർച്ച് ഫെലോ ആയ മനോജ് സിങ് എന്നിവരടങ്ങിയ സംഘമാണ് പുതിയ കണ്ടെത്തൽ നടത്തിയത്. 'ജേർണൽ ഓഫ് ജാപ്പനീസ് ബോട്ടണി'യിലാണ്, ഇരപിടിയൻ സസ്യത്തെ തിരിച്ചറിഞ്ഞതിന്റെ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഉത്തരാഖണ്ഡ് മേഖലയിലെ ഇരപിടിയൻ സസ്യങ്ങളെക്കുറിച്ചുള്ള പഠനപദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ സസ്യത്തെ തിരിച്ചറിഞ്ഞത്.