എഴുപത്തിയൊന്നാം വയസ്സിലും ചുറ്റിക്കറങ്ങുകയാണ് ‘വിസ്ഡം’ എന്ന പക്ഷിമുത്തശ്ശി. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പക്ഷി അമേരിക്കയിലെ മിഡ്‌വേ അറ്റോൾ ദേശീയോദ്യാനത്തിൽ തിരിച്ചെത്തി. യു.എസ്. ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസാണ് വാർത്ത പുറത്തുവിട്ടത്. ലൈസൻ ആൽബസ്‌ട്രോസ് ഇനത്തിൽപ്പെട്ടതാണ് ഈ പക്ഷി.
1956-ൽ മുട്ടയിടുന്ന സമയത്താണ് ആദ്യമായി ജീവശാസ്ത്രജ്ഞർ ഈ പക്ഷിയെ തിരിച്ചറിഞ്ഞത്. ഇത്രയും വർഷത്തിനിടെ അവൾ അറുപതോളം മുട്ടയിട്ടിട്ടുണ്ടാകുമെന്നും 30 കുഞ്ഞുങ്ങളെ പോറ്റിയിട്ടുണ്ടാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ, വിസ്‌ഡത്തിന്റെ ദീർഘകാല ഇണയായ അകേകമൈയെ ഈവർഷം വന്യജീവിസങ്കേതത്തിൽ കണ്ടിട്ടില്ല. 2021-ന്റെ തുടക്കത്തിലാണ് ഇവർക്ക് പുതിയ കുഞ്ഞ് വിരിഞ്ഞത്. വർഷത്തിൽ ഒരുമുട്ടയാണ് ഈ പക്ഷികൾ ഇടുന്നത്. അതുപോലെത്തന്നെ ജീവിതകാലംമുഴുവൻ ഒരു ഇണയെമാത്രം ആശ്രയിച്ചുജീവിക്കുന്ന പക്ഷികളുമാണിവ.