
വംശനാശം സംഭവിച്ച ജീവികളുടെ പുനരുജ്ജീവനവും സംരക്ഷണവും മുൻനിർത്തി നിരവധി പദ്ധതികൾ വിവിധ രാജ്യങ്ങൾ നടപ്പാക്കുന്നുണ്ട്. ഇന്ത്യയിൽ ചീറ്റകൾക്കായുള്ള പദ്ധതിയാണെങ്കിൽ ഇംഗ്ലണ്ടിൽ ഇത് പരുന്തുകൾക്ക് വേണ്ടിയായിരുന്നു. ഇതിന്റെ ഫലമെന്നോണം 240 വർഷത്തിനുശേഷം തെക്കൻ ഇംഗ്ലണ്ടിൽ വെള്ള വാലുള്ള പരുന്ത് ജനിച്ചിരിക്കുകയാണ്. ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫോറസ്ട്രി ഇംഗ്ലണ്ടും റോയ് ഡെന്നിസ് വൈൽഡ് ലൈഫ് ഫൗണ്ടേഷനും ചേർന്ന് നടത്തിയ ബ്രീഡിങ് ശ്രമത്തിന് ശേഷമാണ് അപൂർവയിനം പരുന്തിന്റെ ജനനമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആൺകുഞ്ഞ് ആണ് ജനിച്ചതെന്ന് ഫൗണ്ടേഷൻ സ്ഥാപകൻ റോയ് ഡെന്നിസ് അറിയിച്ചു. പ്രജനനത്തിനയി പക്ഷികൾ ഇനിയും എത്തുമെന്നതിനാൽ എവിടെനിന്നാണ് പരുന്തിനെ കണ്ടെത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. മനുഷ്യന്റെ ഇടപെടലിലൂടെ ഇല്ലാതായ പക്ഷിയാണ് വെളുത്ത വാലുള്ള പരുന്തുകൾ. ഇവയുടെ ചിറകുകൾക്ക് 2.5 മീറ്റർ വരെ നീളമുണ്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ ഇരപിടിയൻ പക്ഷികളായ ഈ പരുന്തുകളെ 1780ൽ തെക്കൻ ഇംഗ്ലണ്ടിൽവച്ചാണ് അവസാനമായി കണ്ടതെന്ന് രേഖകളിൽ പറയുന്നു. .