ചിമ്മിനി വനമേഖലയിൽ മഴക്കാലത്ത് സാധാരണമായി കണ്ടിരുന്ന മലബാർ റോസ് ചിത്രശലഭങ്ങളുടെ അസാന്നിധ്യം കേരളം നേരിടാൻപോകുന്ന വരൾച്ചയുടെ സൂചനയെന്ന് ശലഭവിദഗ്ധർ. ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റ് കൺസർവേഷൻ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഫീസർ) കേരള വനഗവേഷണ സ്ഥാപനത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആദ്യ പശ്ചിമഘട്ട ചിത്രശലഭസംഗമത്തിനെത്തിയ വിദഗ്ധരുടേതാണ് നിരീക്ഷണം. ഒമ്പത് സംസ്ഥാനങ്ങളിൽനിന്നുള്ള ചിത്രശലഭവിദഗ്ധരും ഗവേഷകരും പ്രവർത്തകരും നാലു ദിവസമായി നടന്ന സംഗമത്തിൽ പങ്കെടുത്തു. പീച്ചി, ചിമ്മിനി, അതിരപ്പിള്ളി, വാഴച്ചാൽ, പെരിങ്ങൽക്കുത്ത്, ഷോളയാർ, മലക്കപ്പാറ മേഖലകളിൽ സംഘം നടത്തിയ ഫീൽഡ് സർവേയിൽ നൂറിലേറെ ഇനത്തിൽപ്പെട്ട ശലഭങ്ങളെ കണ്ടെത്തി. ഫീസർ അംഗങ്ങളായ സാന്റക്സ് വർഗീസ്, ഡോ. സനിൽ മാടമ്പി, കെ.കെ. സുബിൻ എന്നിവരാണ് സർവേക്ക് നേതൃത്വം നൽകിയത്. കേരള വനഗവേഷണ സ്ഥാപനത്തിൽ നടന്ന സംഗമസമാപന സമ്മേളനത്തിൽ ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ്, രജിസ്ട്രാർ ഡോ. ടി.വി. സജീവ്, ശാസ്ത്രജ്ഞൻ ഡോ. ജിത്തു യു. ഉണ്ണികൃഷ്ണൻ, ഫീസർ ചെയർമാൻ ഡോ. മേരി ആന്റോ, സെക്രട്ടറി ഡോ. ബിന്ദു കെ. ജോസ്, ഡോ. ജോർജ് മാത്യു എന്നിവർ പങ്കെടുത്തു. മലബാർ റോസ്.