
തുമ്പികളുടെ ജെെവവെെവിധ്യത്തിൽ സെെലന്റ് വാലി രണ്ടാം സ്ഥാനത്ത്. 111 ഇനം തുമ്പികളെയാണ് സെെലന്റ് വാലിയിൽ കണ്ടെത്തിയത്. കേരളത്തിൽ തുമ്പികളുടെ വെെവിധ്യം ഏറ്റവുമധികമുള്ളത് ശെന്തുരുണി മേഖലയാണ്. 116 ഇനം തുമ്പികളെയാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. 41 ഇനം സൂചിത്തുമ്പികൾ, 70 കല്ലൻ തുമ്പികൾ എന്ന അപൂർവത കൂടി ശെന്തുരുണിക്ക് സ്വന്തമായുണ്ട്. കേരളത്തിൽ 188 ഇനം തുമ്പികളെയാണ് ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുള്ളത്. അതിന്റെ പകുതിയിലേറെ സെെലന്റ് വാലിയിൽ കാണാം. ഇതിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന 29 ഇനങ്ങളും ഉൾപ്പെടുന്നു. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന തുമ്പികളിലെ 53.37 ശതമാനവും കേരളത്തിലെ തുമ്പികളുടെ വൈവിധ്യത്തിന്റെ 61.34 ശതമാനവും ഇവിടെയുണ്ട് എന്നാണ് പഠനഫലം. കേരളത്തിലെ വംശനാശഭീഷണി നേരിടുന്ന കൂട്ടത്തിൽപ്പെട്ട 42.64 ശതമാനവും പശ്ചിമഘട്ടത്തിലെ 35.80 ശതമാനവും സെെലന്റ് വാലിയിൽ കാണാം. അപൂർവ തുമ്പികളായ സൈരന്ധ്രി കടുവ, ഷോലക്കടുവ, നീലിഗിരി നഖവാലൻ, ത്രിവർണതുമ്പി എന്നിവ ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം വർധിപ്പിക്കുന്നു എന്ന് ഗവേഷകസംഘം വിലയിരുത്തി. ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയിലെ തുമ്പി ഗവേഷണവിഭാഗത്തിലെ ഗവേഷകരായ ഡോ. കലേഷ് സദാശിവൻ, വിനയൻ പി.നായർ, കോട്ടയം ടി.ഐ.ഇ.എസിലെ ഗവേഷകനായ ഡോ. എബ്രഹാം സാമുവൽ, മമ്പാട് കോളേജ് സുവോളജിവിഭാഗം അധ്യാപകനായ ഡോ. ദിവിൻ മുരുകേഷ് എന്നിവരാണ് വർഷങ്ങളായുള്ള പഠനത്തിനു പിന്നിൽ. അന്താരാഷ്ട്ര ജേണൽ ആയ എന്റമോണിന്റെ പുതിയ ലക്കത്തിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.