ഇന്ത്യൻ നാഷനൽ സയൻസ് അക്കാദമിയുടെ ജീവശാസ്ത്രത്തിനുള്ള യുവശാസ്ത്രജ്ഞ പുരസ്ക്കാരം കുന്നംകുളം കാട്ടകാമ്പാല് സ്വദേശി ഡോക്ടർ ഹരീഷിന്. സസ്യവർഗീകരണ ശാസ്ത്രത്തിൽ ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഹരീഷ്.
കുന്നംകുളത്തിനടുത്തുള്ള കാട്ടകാമ്പാല് സ്വദേശിയായ വടക്കൂട്ട് പരേതനായ ശങ്കരന്റെയും ശാരദയുടെയും മകനാണ് ഡോക്ടർ ഹരീഷ്. മലബാര് ബൊട്ടാണിക്കല് ഗാര്ഡനില് റിസര്ച്ച് അസ്സോസിയേറ്റാണ് നിലവിൽ. ഇന്ത്യയിലെ പരമോന്നത ശാസ്ത്ര സംഘടനയായ ഇന്ത്യന് നാഷണല് സയന്സ് അക്കാദമിയുടെ ബഹുമതിയാണ് ഹരീഷിനെ തേടി എത്തിയത്. മെഡല്, സര്ട്ടിഫിക്കറ്റ്, ഒരു ലക്ഷം രൂപ കാഷ് അവാര്ഡ് എന്നിവ അടങ്ങിയതാണ് അവാര്ഡ്. ജീവിതത്തിൽ ഏറെ കഷ്ടപ്പെട്ടാണ് പഠിച്ചത്. ഈ വലിയ ബഹുമതി ലഭിച്ചത് മുന്നോട്ടുള്ള പ്രയാണത്തിന് ആത്മവിശ്വാസം പകരുമെന്ന് ഹരീഷ് പറഞ്ഞു.
തെക്കു-കിഴക്കന് ഏഷ്യയില് നടത്തിയിട്ടുള്ള ശാസ്ത്ര പര്യവശേഷണത്തിന്റെ ഫലമായി 38 പുതിയ സസ്യങ്ങളെ കണ്ടുപിടിച്ചിട്ടുണ്ട്. കൂടാതെ ദേശീയ അന്തര്ദേശീയ നിലവാരത്തിലുള്ള 58 ശാസ്ത്ര ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.