JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| Last Updated:09/04/2024

Latest News

Archive

കിണർ തേകുന്നതിനിടെ കിട്ടിയ ‘മണ്ണിര’ അപൂർവ ഭൂഗർഭ മത്സ്യം; ശാസ്ത്രലോകത്തിന് കൗതുകം (Source: 10-03-2021)

 

 

                  പാലാ ∙ സെന്റ് തോമസ് കോളജ് സുവോളജി വിഭാഗം അധ്യാപകർ നടത്തിയ പഠനത്തിൽ അപൂർവമായ മനിഞ്ജീൽ (ഈൽ) ഇനത്തിൽപെട്ട ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി. പത്തനംതിട്ട പന്തളം സ്വദേശിയായ ജോമി. ബി.സാമുവൽ വീട്ടിലെ കിണർ തേകുന്നതിനിടെയാണ് മണ്ണിരയെപ്പോലെ തോന്നിക്കുന്ന ജീവിയെ കണ്ടത്. തുടർന്ന് സെന്റ തോമസ് കോളജ് സുവോളജി വിഭാഗവുമയി ബന്ധപ്പെട്ടു. അധ്യാപകരായ മാത്യു തോമസ്, ഡോ.ജയേഷ് ആന്റണി, ഡോ.പ്രതീഷ് മാത്യു, ആൻ സൂസൻ മാത്യു എന്നിവർ ചേർന്ന് നടത്തിയ പഠനത്തിൽ ഇത് സിൻബ്രാൻകിഡേ കുടുംബത്തിൽപെട്ട മലബാർ സ്വാംപ് ഈൽ (ശാസ്ത്രീയ നാമം: രക്തമിക്തിസ് ഇൻഡികസ്) എന്ന അപൂർവമായ ഭൂഗർഭ മത്സ്യമാണെന്നു കണ്ടെത്തി.

 

               തുടർന്ന് കേരള സർവകലാശാല ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ മത്സ്യ ടാക്സോണമിസ്റ്റും പ്രഫസറുമായ ഡോ.രാജീവ് രാഘവനുമായി കൂടിക്കാഴ്ച നടത്തി അപൂർവമായ മനിഞ്ജീൽ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കേരളത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള 8 ഭൂഗർഭ മത്സ്യങ്ങളിൽ രക്തമിക്തിസ് ജനുസിൽ ഉൾപ്പെടുന്ന 3 സ്പീഷീസുകളിൽ ഒന്നാണിത്.

 

                 ഈൽ ഇനത്തിൽ പെട്ടതും വെട്ടുകല്ല് ഉള്ള പ്രദേശങ്ങളിലെ ഭൂഗർഭ അരുവികളിലും നീർച്ചാലുകളിലും വസിക്കുന്നതുമായ ഇവയ്ക്കു പരിണാമത്തിലൂടെ കണ്ണുകളും ചിറകുകളും നഷ്ടമായ അവസ്ഥയിലാണ്. അത്യപൂർവമായാണ് ഇവ പുറംലോകത്ത് പ്രത്യക്ഷപ്പെടുന്നത്. രക്ത നിറമുള്ള മത്സ്യം എന്നതിനാലാണ് ഈ മീനിന്റെ ജനുസിന് രക്തമിക്തിസ് എന്ന പേര് നൽകിയിരിക്കുന്നത്....

 

           പൂർണ വളർച്ച എത്തിയ മീനിന് ഏകദേശം 20 മുതൽ 25 സെന്റിമീറ്റർ വരെ നീളമുണ്ട്. ഉറവകളിലൂടെ അപൂർവമായി കിണറുകളിൽ എത്തുന്ന ഇവയുടെ തനതായ ഭക്ഷണം, സ്വഭാവ സവിശേഷതകൾ, പ്രജനനം തുടങ്ങിയ വിവരങ്ങൾ ശാസ്ത്രലോകത്തിന് അജ്ഞാതമാണ്.

 

                  കിണറുകളിൽ നിന്ന് അപൂർവമായി ലഭിക്കുന്ന ഇവയെ പാമ്പോ മണ്ണിരയോ ആയി തെറ്റിദ്ധരിച്ചു ആളുകൾ കൊന്നു കളയുകയാണ പതിവ്. ഇവയെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടത്തി വരികയാണ്. 1955ൽ ആരംഭിച്ച സെന്റ് തോമസ് കോളജ് സുവോളജി വിഭാഗത്തിന്റെ മ്യൂസിയത്തിലാണ് മത്സ്യത്തെ സൂക്ഷിച്ചിരിക്കുന്നത്. .