ആഗോളതാപനം തടയാന് ശക്തമായ നടപടികള് പ്രതീക്ഷിക്കുന്ന സിഒപി 26 കാലാവസ്ഥാ സമ്മേളനത്തിന് സ്കോട്ലന്ഡിലെ ഗ്ലാസ്ഗോയില് തുടക്കമായി. പാരിസ് ഉടമ്പടി പ്രകാരം 2030 ആവുമ്പോഴേക്കും കാര്ബണ് ബഹിർഗമനം കുറയ്ക്കാനുള്ള നടപടികള് വിവിധ രാജ്യങ്ങള് അവതരിപ്പിക്കും.
കോവിഡ് മാനദണ്ഡങ്ങള് പൂര്ണമായി പാലിച്ചാണ് സമ്മേളനം. നേര്ത്ത മഴയുടെ അകമ്പടിയോടെയാണ് ലോകം ഉറ്റുനോക്കുന്ന സിഒപി 26 കാലാവസ്ഥാ സമ്മേളനത്തിന് ഗ്ലാസ്ഗോയില് തുടക്കമായത്. ആഗോളതാപനം 1.5 ഡിഗ്രി സെല്ഷ്യസില് നിര്ത്താനുള്ള അവസാന പ്രതീക്ഷയാണ് സമ്മേളനമെന്ന് സിഒപി 26 പ്രസിഡന്റ് അലോക് ശര്മ ഉദ്ഘാടനച്ചടങ്ങില് പറഞ്ഞു. പാരിസില് ഉറപ്പുനല്കിയത് ഗ്ലാസ്ഗോയില് പ്രാവര്ത്തികമാക്കണം. ലോകം ഒറ്റക്കെട്ടായി നില്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാവി തലമുറയ്ക്കായി ലോകം കൈകോര്ക്കണമെന്ന് സമ്മേളനത്തില് സംസാരിച്ച യുഎന്എഫ്സിസിസി എക്സിക്യുട്ടീവ് സെക്രട്ടറി പട്രീഷ്യ എസ്പിനോസ പറഞ്ഞു. ആഗോളതാപനം തടയാനായില്ലെങ്കില് ലോകത്തിന്റെ നിലനില്പുതന്നെ അപകടത്തിലാവുമെന്ന് യുഎന് ജനറല് അസംബ്ലി പ്രസിഡന്റും മാലദ്വീപ് വിദേശകാര്യ മന്ത്രിയുമായ അബ്ദുള്ള ഷാഹിദ് മുന്നറിയിപ്പു നല്കി. ഇരുനൂറോളം രാജ്യങ്ങളില് നിന്നുള്ള പ്രതിനിധികള് വരും ദിവസങ്ങളില് കാര്ബണ് വികിരണം കുറയ്ക്കാന് തയാറാക്കിയ പദ്ധതികള് സമ്മേളനത്തില് അവതരിപ്പിക്കും. അതിനിടെ ആഗോളതാപനം കുറയ്ക്കാന് രാഷ്ട്രനേതാക്കള് ശക്തമായ നടപടികള് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്കോട്ലന്ഡ് തലസ്ഥാനമായ എഡിന്ബര്ഗില് പ്രതിഷേധവും അരങ്ങേറി. കോവിഡ് മാനദണ്ഡങ്ങള് ശക്തമായി പാലിച്ചാണ് സിഒപി 26 നടത്തുന്നത്. ലോകരാജ്യങ്ങളുടെ തലവന്മാര്ക്കു മാത്രമായി പ്രത്യേക സോണും മന്ത്രിമാര്, ഉദ്യോഗസ്ഥര്, മാധ്യമപ്രവര്ത്തകര് തുടങ്ങിയവര്ക്കായി മറ്റൊരു സോണും ഒരുക്കിയിട്ടുണ്ട്. ഒരു സോണിലുള്ളവര് മറ്റൊരു സോണിലേക്ക് പോകുന്നതിന് കര്ശന നിയന്ത്രണമുണ്ട്. സമ്മേളനത്തില് പങ്കെടുക്കാന് റജിസ്റ്റര് ചെയ്ത എല്ലാവര്ക്കും ആവശ്യമെങ്കില് വാക്സീന് നല്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.