കോട്ടയം ∙ അങ്ങനെ നമ്മുടെ കാരിക്കും പേരായി! അതും നല്ല ഇടിവെട്ട് പേര്: ഹെറ്റ്റോന്യനൂസ്റ്റ്യസ് ഫസ്കസ് (Heteropneustes fuscus). കോട്ടയം ഗവൺമെന്റ് കോളജ് സുവോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറും ഡിപാർട്ട്മെന്റ് മേധാവിയും മാവേലിക്കര തടത്തിലാൽ സ്വദേശിയുമായ ഡോ. മാത്യുസ് പ്ലാമൂട്ടിലിന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായിട്ടാണു കേരളത്തിലെ നാടൻ മത്സ്യമായ കാരിക്ക് തനതായ ശാസ്ത്രീയ നാമം ലഭിച്ചത്. തമിഴ്നാട്ടിലെ തരങ്കമ്പാടി എന്ന സ്ഥലത്തുള്ള ബ്രൗൺ, ചോക്ക്ലേറ്റ് നിറങ്ങളിൽ കാണപ്പെടുന്ന കാരിയുടെ ശാസ്ത്രീയ നാമമായ ‘ഹെറ്റ്റോന്യനൂസ്റ്റ്യസ് ഫോസിലിസ്’ എന്ന പേരിലാണ് കേരളത്തിലെ കാരി മീനും ഇതുവരെ അറിയപ്പെട്ടിരുന്നത്.
ഡോ. മാത്യുസ് കേരളത്തിലെ കറുത്ത നിറത്തിലുള്ള കാരിയെപ്പറ്റി ശാസ്ത്രീയ, വർഗീകരണ പഠനം നടത്തുകയും തമിഴ്നാട്ടിലെ കാരിയിൽ നീന്നു വിഭിന്നമാണെന്ന് കണ്ടത്തുകയും ചെയ്തതിനെത്തുടർന്നാണു സ്വന്തം ശാസ്ത്രീയ നാമം ലഭിച്ചത്. പത്തനംതിട്ടയിലെ ഒരു നീർച്ചാലിൽ നിന്ന് ശേഖരിച്ച കാരിയെയാണ് വിദഗ്ദ്ധ പഠനങ്ങൾക്ക് വിധേയമാക്കിയത്. രാജ്യാന്തര പ്രസിദ്ധീകരണമായ ബയോഡൈവേഴ്സിറ്റാസിൽ ഡോ. മാത്യൂസിന്റെ പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്