Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Thursday, May 9, 2024

Latest News

Archive

യുപിയിൽ കൗതുക കാഴ്ചയായി ജേര്ഡണ്സ് ബാബ്ലർ; സാരസ് കൊക്കുകളുടെ എണ്ണത്തിൽ വർധന (Source: Malayala Manorama 29.06.2023)

 

 

                  ഉത്തർപ്രദേശിലെ പക്ഷി നിരീക്ഷകർക്ക് ഏറെ സന്തോഷം പകരുന്ന രണ്ട് സംഭവങ്ങളാണ് കഴിഞ്ഞ ദിവസം വന്നത്. 14 വർഷത്തിനു ശേഷം ജേര്ഡണ്സ് ബാബ്ലർ (Jerdon's babbler) എന്ന പക്ഷിയിനത്തെ ഉത്തർപ്രദേശിലെ ദുധ്വ കടുവാ സങ്കേതത്തിൽ നിന്നും കണ്ടെത്തി. രണ്ടാമത് സംസ്ഥാനത്ത് സാരസ് കൊക്കുകളുടെ (Sarus crane) സാന്നിധ്യം വർധിച്ചതാണ്. ആഗോളതലത്തിൽ വംശനാശഭീഷണി നേരിടുന്ന 4 ജേര്ഡണ്സ് ബാബ്ലറുകളെയാണ് കടുവാ സങ്കേതത്തിന്റെ സോണിലെ നദിക്കരയിൽ കണ്ടെത്തിയത്.

 

           ഇണകളായി ചേർന്ന് ചെറുകൂട്ടമായി പുൽമേടുകളിൽ ജീവിക്കുന്നവയാണ് ജേര്ഡണ്സ് ബാബ്ലറുകൾ. ലോകത്ത് ആകെ 10000ത്തിനടുത്ത് ജേര്ഡണ്സ് ബാബ്ലർ പക്ഷികൾ മാത്രമാണ് ഉള്ളത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവയിൽ 30ശതമാനവും ഇന്ത്യയിലാണ് എന്നതാണ് മറ്റൊരു വസ്തുത. അസമിലും അരുണാചൽപ്രദേശിലുമാണ് ബാബ്ലർ പക്ഷി കൂടുതലായി ഉള്ളത്. മുൻപ് ഹരിയാനയിലും പഞ്ചാബിലും ഇവയെ കണ്ടെത്തിയിരുന്നു.

 

      കൃഷിക്കായും അടിസ്ഥാന സൗകര്യ വികസനത്തിനായും പുൽമേടുകൾ ഉപയോഗിക്കപ്പെടുന്നതിനാൽ ഇവയുടെ ആവാസ വ്യവസ്ഥ കുറഞ്ഞു. ഇതോടെ ഇവയുടെ എണ്ണവും കുറഞ്ഞു. വെള്ളപ്പൊക്കവും മറ്റൊരു കാരണമായി ഗവേഷകർ പറയുന്നുണ്ട്. 14 വർഷങ്ങൾക്ക് ശേഷം ഉത്തർപ്രദേശിൽ ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ അവയുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കണമെന്ന ആവശ്യമാണ് ഗവേഷകർ ഉയർത്തുന്നത്.

 

സാരസ് കൊക്ക്

 

           വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ സാരസ് കൊക്കുകളുടെ കണക്കെടുപ്പിൽ അവയുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്നതായുള്ള സൂചനകളാണ് ലഭിക്കുന്നത്. അവദ് വനമേഖലയില് മാത്രം 131 സാരസ് കൊക്കുകളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 126 എണ്ണം പ്രായപൂർത്തിയായ കൊക്കുകളാണ്. നഗരമേഖലയായ മലിഹാബാദിൽ ഏറെ വർഷങ്ങൾക്ക് ശേഷം ഇവയുടെ സാന്നിധ്യം കണ്ടെത്തിയത് പ്രതികൂല സാഹചര്യങ്ങളോട് പോലും ഇവ പൊരുത്തപ്പെട്ട് തുടങ്ങി എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

 

        2022-ലെ സെന്സസ് പ്രകാരം 19,180 സാരസ് കൊക്കുകളാണ് ഉത്തർപ്രദേശിൽ ഉള്ളത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം പ്രത്യേക സംരക്ഷണം വേണ്ടുന്ന ഇനമായി സാരസ് കൊക്കുകളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയുടെ സംരക്ഷണത്തിനായി ബിജ്നോർ ജില്ലയിലെ ചതുപ്പുനിലങ്ങൾ വൃത്തിയാക്കി ഒരുക്കിയെടുക്കുമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്.